സെവന്‍ സമുറായ്
ജപ്പാന്‍/ജാപ്പനീസ്/1954/ബ്ലാക് & വൈറ്റ്/207 മിനിറ്റ്
സംവിധാനം: അകിര കുറൊസാവ
ലോകസിനിമയിലെ ഏറെ ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് അകിര കുറൊസാവ എന്ന ജാപ്പനീസ് ചലച്ചിത്രകാരന്‍. ലോകസിനിമാചരിത്രത്തിലെ തന്നെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്ന റാഷൊമണ്‍ പോലുള്ള ഒട്ടേറെ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
പതിനാറാം നൂറ്റാണ്ടിലെ ഒരു ജാപ്പാനീസ് കര്‍ഷകഗ്രാമത്തിലാണ് സിനിമ നടക്കുന്നത്. ആ ഗ്രാമം കൊള്ളയടിക്കാൻ കുറച്ച് കൊള്ളക്കാർ അവിടെയെത്തുന്നു. വിളവിറക്കുന്ന സമയത്താണ് കൊള്ളക്കാര്‍ അവിടെയെത്തുന്നത്. പച്ചപുതച്ചു കിടക്കുന്ന വയലുകൾ കണ്ട് കൊള്ളത്തലവൻ അപ്പോൾ ഗ്രാമം ആക്രമിക്കാനുള്ള തീരുമാനം തിരുത്തുന്നു. നമുക്ക് വിളവെടുപ്പ് കഴിഞ്ഞു വരാം എന്ന് അയാള്‍ സംഘാംഗങ്ങളോട് പറയുന്നത് മറഞ്ഞിരുന്ന് ഒരു ഗ്രാമീണന്‍ കേള്‍ക്കുന്നു.
അയാള്‍ അതു ഗ്രാമത്തിലെ മറ്റു കര്‍ഷകരെ അറിയിക്കുന്നു. വിളവെടുപ്പ് കഴിയുന്നതിന് മുന്‍പ് കൊള്ളക്കാരെ പ്രതിരോധിക്കാനുള്ള നീക്കമാണ് പിന്നീട്. ഇവിടെ നിന്ന് വികസിക്കുന്ന കഥ, ക്ലൈമാക്‌സിലെത്തുമ്പോഴേക്കും സംഘട്ടനവും ഏറ്റുമുട്ടലും പ്രണയവും ദുഃഖവും പകയുമൊക്കെയുള്ള ഒരു ഉശിരന്‍ ത്രില്ലറായി മാറുന്നു. ഈ കൊള്ളക്കാരെ തുരത്താന്‍ ഏഴ് സമുറായിമാർ ഗ്രാമത്തിലെത്തിച്ചേരുകയാണ്. കര്‍ഷകരെ സംരക്ഷിക്കാനുള്ള അവരുടെ അക്ഷീണപ്രയത്നമാണ് ചിത്രത്തിന്റെ കഥാതന്തു.
തോഷിറൊ മിഫൂനെ എന്ന കുറൊസാവയുടെ സ്ഥിരം നടനാണ് ഈ ചിത്രത്തിലെയും പ്രധാനകഥാപാത്രം.
സെവന്‍ സമുറായ് എന്ന് കേള്‍ക്കുമ്പോള്‍ കുറൊസാവയെ ഓര്‍മ്മ വരുന്നത് പോലെതന്നെ ലോകസിനിമാ പ്രേക്ഷകന് മിഫുനേയെയും ഓര്‍മ്മ വരും.
മലയാളം ഉപശീർഷകം തയ്യാറാക്കിയത്: ശ്രീധര്‍
Sasi.M D.
October 23, 2020 at 8:58 pmSeen several times before.But again watching
Varghese Athani
October 24, 2020 at 8:13 pmThanks
YSV
October 25, 2020 at 10:33 amGood
Habeeb Rahman
October 25, 2020 at 2:38 pmയുദ്ധരംഗത്തുതന്നെ തങ്ങൾ നിൽക്കുകയാണ് എന്ന ഫീൽ പ്രേക്ഷകരക്ക് ഉണ്ടാകും വിധമാണ് സമുറായിമാരും കൊള്ളക്കാരും തമ്മിലുള്ള സംഘട്ടനങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. ആവശ്യത്തിൽ കൂടുതൽ ഒരിടത്തും ക്യാമറ കണ്ണു തുറക്കുന്നില്ല! സമുറായിമാരെ തേടുന്നതും അവരെ സംഘടിപ്പിക്കുന്നതും പിന്നീട് യുദ്ധത്തിന്റെ പ്ലാൻ തയ്യാറാക്കുന്നതും എത്ര വിശദമായിട്ടാണ് കാണിച്ചിരിക്കുന്നത്. ഇന്നത്തെ കാലത്ത് ഈ പറഞ്ഞ വിശദാംശങ്ങൾ ഇതേ ശ്രേണിയിൽപ്പെട്ട സിനിമകളിൽപ്പോലും കണ്ടെന്നു വരില്ല. ധിഷണാശാലിയായ ഒരു സംവിധായകനു മാത്രം സാധിക്കുന്ന ഒന്നാണ് തിരക്കുകൂട്ടാതെ ഗതിവേഗം നിലനിർത്തുക എന്ന മാന്ത്രിക വിദ്യ. വെറുതെയല്ല ഇതൊരു ലോക ക്ലാസിക് ആയത്. ആകെപ്പാടെ ചെറിയ ഒരു ഭിന്നാഭിപ്രായം തോന്നിയത് ഗ്രാമീണ കർഷകർക്കിടയിൽ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാൻ കഴിയാത്ത പരസ്പര വഴക്കാളിത്തവും വികാരവിക്ഷുബ്ധതയും അത്യാവശ്യം ദുരഭിമാനവും ഈ ചിത്രത്തിലെ കർഷകഗ്രാമത്തിൽ കാണിച്ചപ്പോഴാണ്!
ഒരു മികച്ച ക്ലാസിക് കൂടി കാണാൻ അവസരം തന്ന എഫ് എഫ് എസ് ഐ കേരളത്തിന് നന്ദി.
P C MOHANAN
October 25, 2020 at 4:51 pmഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് നിര്‍മ്മിച്ച The Magnificient Seven എന്നാ ചിത്രം ഞാന്‍ കണ്ടിട്ടുണ്ട്. Charls Bronson വിറകുവെട്ടുകാരന്‍ യോദ്ധാവായി അഭിനയിച്ചത്. ‘ഷോലേ’യിലും ഇതിന്‍റെ ദുര്‍ബ്ബല സ്വാധീനം കാണാം. പക്ഷെ, ഇവിടെ , യോദ്ധാക്കളുടെ വീരസാഹസികതയല്ല, മനുഷ്യ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളാണ് കൂടുതല്‍ മിഴിവോടെ ചര്‍ച്ച ചെയ്യപ്പെടുന്നത്.
ജപ്പാന്‍കാര്‍ക്ക് മുഴുവന്‍ കഷണ്ടിയോ എന്നാദ്യം തോന്നി. പക്ഷെ, അങ്ങനെയാണവര്‍ മുടി വെട്ടുന്നത്. ഇതെന്തു സ്റ്റയില്‍ എന്നത്ഭുതം തോന്നും.
കര്‍ഷകരിലൊരാളുടെ ദൈന്യഭാവം നന്നായിരിക്കുന്നു. എവിടന്നുകിട്ടിയാവോ ഇത്ര പാവം മനുഷ്യരെ കര്‍ഷകരായി!
രംഗങ്ങള്‍ ഓരോന്നും അതിശ്രദ്ധയോടെ ചിത്രീകരിച്ചിരിക്കുന്നു. ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാം.
കുറസാവയുടെ Dreams എന്ന മനോഹരചിത്രം IFFKയുടെ എറണാകുളം ഫെസ്റ്റിവലില്‍ 1994ലോ 95ലോ കണ്ടതാണ്. വാര്‍ദ്ധക്യകാലത്തെടുത്ത ആ ചിത്രം വിസ്മയകരമായ ഒരനുഭൂതിയാണ് ഏകിയത്. ഒന്നിലേറെ ചിത്രങ്ങളുടെ ഒരു കളക്ഷനായിരുന്നു അത്. ഓരോന്നും അതുല്യം.
ഇനിയും അദ്ദേഹത്തിന്‍റെ ചില ചിത്രങ്ങള്‍ കൂടി കാണാനുണ്ട്, കാണണം.
P C MOHANAN
October 27, 2020 at 12:13 amവര്‍ഷങ്ങള്‍ക്കു മുന്‍പ്, IFFT യുടെ [ International Film Festival of Thrissur ] പ്രതാപകാലത്ത് ജോസ് തിയേറ്ററില്‍ കണ്ടതാണീ ചിത്രം.
നാസി വിരുദ്ധ ചിത്രങ്ങളില്‍ പ്രഖ്യാതമാണ് ഈ ഹങ്കേറിയന്‍ ചലച്ചിത്രം. ഹിറ്റ്ലറുടെ തടവറകള്‍ ഭീതിദമായൊരു വികാരംമായി ഇത്തരം ചിത്രങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു. അവടെനിന്നും രക്ഷപ്പെടാനും മനുഷ്യരായി ഒരു ദിവസമെങ്കിലും സ്വതന്ത്ര വായു ശ്വസിക്കുവാനുമുള്ള അദമ്യമായ മോഹവും പേറി കഴിയുന്നവര്‍ !
ഇതിലെ നായകനായ Imre Sinkovits ന് സഞ്ജയ് ദത്തിന്‍റെ നല്ല മുഖച്ഛായ , ശരീരം കൊണ്ടില്ലെങ്കിലും.
ഈ ഓണ്‍ലൈന്‍ ഫെസ്റ്റിവലില്‍ ഏറ്റവും നല്ല, ലളിതവും സരസവുമായ സബ്ടൈറ്റിലുകള്‍ കണ്ടത് സെവന്‍ സമുറായിലാണ്. മറ്റെല്ലാ ചിത്രങ്ങളിലും വികലമായിത്തോന്നി.
raghunathan
October 28, 2020 at 12:08 pmസെവൻ സമുറായിയും ഈ ഫെസ്റ്റിവലിലെ മറ്റു സിനിമകളും യു-ട്യൂബിൽ നിലനിർത്തിയാൽ ഈ ക്ലാസിക്കുകൾ ഒരു ചലച്ചിത്രപ്രേമിക്കു ഏതു സമയവും കാണാമായിരുന്നു. മലയാളം സബ്‌ടൈറ്റിലുകളോടെ ഈ ചലച്ചിത്രങ്ങൾ കാണുന്നത് ആദ്യമായാണ് . ഒരു നല്ല അനുഭവം തന്നെയായിരുന്നു, ഈ ചലച്ചിത്ര മേള. നന്ദി .